ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, April 11, 2017

ധനമന്ത്രിയും വിദ്യാര്‍ഥിയും വിലയിരുത്തുന്നു


കലവൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ഒരു ദിനം ഒരു പുതുമ എന്ന പരിപാടിയെ വിലയിരുത്തി ധനമന്ത്രി ഡോ തോമസ് ഐസക്ക് അദ്ദേഹത്തിന്‍റെ ഫേസ് ബുക്കില്‍ ഇങ്ങനെ കുറിച്ചു
"ഒരു ദിനം ഒരു പുതുമ" - ഓരോ ദിവസവും ഉച്ചഭക്ഷണത്തിനുശേഷം സ്കൂളിലെ അസംബ്ലി വേദിയില്‍ കുട്ടികളുടെ ഒരു അവതരണം . അത് നാടകമാകാം , മൈം ആവാം , കലാപരിപാടി ആവാം , ക്വിസ് ആവാം , അത് പോലെ മറ്റെന്തെങ്കിലും പരിപാടിയാവാം , പക്ഷെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയം ആയിരിക്കണം. ഓരോ ദിവസവും ഓരോ ക്ലാസ്സുകാര്‍ , സ്കൂളിലെ എല്ലാ കുട്ടികളും ഒരിക്കലെങ്കിലും വേദിയില്‍ എത്തും . ഇപ്പോള്‍ മിക്കവാറും മുഴുവന്‍ കുട്ടികളും അവതരണം കാണാന്‍ കൂടുന്നു. കലവൂര്‍ സ്കൂളില്‍ ആണീ പരീക്ഷണം .
സന്തോഷ വാര്‍ത്ത . ജില്ലാതല മികവുല്‍സവത്തില്‍ തങ്ങളുടെ ഈ പരിപാടി ആണ് സ്ക്കൂള്‍ അവതരിപ്പിച്ചത് , ഇത് സംസ്ഥാനതല അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു
ഒരു ദിവസത്തെ പരിപാടി സാമ്പിള്‍ ആയി കൊടുത്തിരിക്കുന്നു .
കുമാരനാശാനും ശ്രീനാരായണ ഗുരുവും -
കഥാപ്രസംഗം - 5 C
കഥാപ്രസംഗമെന്ന കലയെ പരിചയപ്പെടുന്നു. പാഠഭാഗത്തിന്റെ വൈവിധ്യമാര്‍ന്ന അവതരണം.
പ്രവര്‍ത്തനം: ശ്രീനാരായണഗുരുവിന്റെ മഹത് കവചനങ്ങള്‍ കുട്ടികളിലേയ്ക്ക് എത്തിച്ചും കുമാരാശാനെന്ന സ്നേഹഗായകനെ പരിചയപ്പെടുത്തിയും വേറിട്ട അവതരണമായി കഥാപ്രസംഗം. കുട്ടികള്‍ക്ക് കൗതുകത്തോടെ ശ്രദ്ധിച്ച പരിപാടിയായി.
നേട്ടം: നവോത്ഥാന കാലത്തേക്കുറിച്ചുള്ള അറിവിലേക്ക് നയിക്കുന്നതിന് കഴിഞ്ഞു. സാംസ്കാരിക മൂല്യങ്ങളുടെ തുടര്‍ച്ചയുടെ ആവശ്യകതയെ ഉറപ്പിക്കാന്‍ സഹായിച്ചു.
തുടര്‍പ്രവര്‍ത്തനം :
കുമാരനാശാന്റയും ശ്രീനാരായണ ഗുരുവിന്റയും കൃതികള്‍ വായനയ്ക്ക് നല്‍കി. നവോത്ഥാന കാലഘട്ടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാന്‍ തീരുമാനിച്ചു.
കൂടുതല്‍ വിവരങ്ങള്‍ വേണ്ടവര്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ പരിപാടികളുടെ വിശദാംശങ്ങള്‍ ലഭിക്കും 

ഒരു ദിനം   ഒരു പുതുമയില്‍ പങ്കാളിയായ വിദ്യാര്‍ഥിനി അനുപമ മോഹന്‍ അനുഭവം പങ്കിടുന്നതു നോക്കുക
"അധ്യയന വര്‍ഷത്തിന്റെ അവസാനം തുടങ്ങിയതിനാല്‍ ഓരോ ക്ലാസിനും ന്നു രണ്ടു അവതരണമേ നടത്താന്‍ കഴിഞഞുള്ളൂ. എന്നെയും എന്റെ കൂട്ടുകാരെയും സംബന്ധിച്ചിടത്തോളം ആദ്യത്തെ അവതരണത്തിനു പറ്റിയ ആശയമോ രീതിയോ വിഷയമോ തെരഞ്ഞെടുക്കുക പ്രയാസകരമായിരുന്നു. അതിനാല്‍ ആദ്യത്തെ പരിപാടിക്ക് തുടക്കമിട്ടത് ക്ലാസ് അധ്യാപികയും മുതിര്‍ന്നവരുമായിരുന്നു. എന്നാല്‍ രണ്ടാമത്തെ അവതരണത്തിന് ഒരാഴ്ച ശേഷിക്കെ ഞങ്ങളുടെ ക്ലാസ് അധ്യാപിക രണ്ടു ദിവസം അവധിയെടുത്തു. ഭക്ഷണങ്ങളിലെ വിഷമയത്തെപ്പറ്റിയുള്ള പ്രോജക്ടായിരുന്നു ടീച്ചറിന്റെ മനസില്‍ എന്നത് ഞങ്ങള്‍ക്ക് നന്നായി അറിയാം. എന്നാല്‍ അതിനെപ്പറ്റി ഒന്നും ആലോചിക്കാത്തതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ ഒരു ദിവസം ഒന്നുകൂടി വിഷയം മാറ്റി. സാമൂഹ്യശാസ്ത്രത്തിലെ ഗോത്രവിഭാഗമാക്കി. അതിനെ ചുറ്റിപ്പറ്റി പാഠപുസ്തകത്തില്‍ നിന്നും മറ്റു പുസ്തകങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് കുറച്ച് എഴുതിവെച്ചു. അപ്പോഴും ഞങ്ങളുടെ മനസില്‍ ഭയമാണ്. നാളെ ടീച്ചര്‍ ഇതിന് എതിര് നിന്നാലോ? എന്നാല്‍ ഞങ്ങള്‍ തന്നെ ഒരു വിഷയം കണ്ടെത്തി എന്നത് ടീച്ചറെ ഏറെ സന്തോഷിപ്പിച്ചു. ടീച്ചര്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ടീച്ചറുടെ നല്ല പിന്തുണയോടെ ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗോത്രവിഭാഗം ഒരു ചെറിയ പണിയൊന്നുമല്ല എന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം.വീട്ടില്‍ വന്നപാടെ ആ വിഷയവുമായി ബന്ധപ്പെട്ടുള്ള സാധ്യതകളും പ്രവര്‍ത്തനങ്ങളും ആലോചിച്ചു. അത്യാവശ്യ വിവരങ്ങള്‍ നെറ്റില്‍ നിന്നും കണ്ടെത്തി. പാഠഭാഗം പൂര്‍ത്തിയായതിനാല്‍ സമയമുണ്ട്. അത്യാവശ്യം ഗോത്രവര്‍ഗക്കാരുടെ ഭാഷ, വസ്ത്രധാരണം, ജീവിതരീതി എന്നിവയെപ്പറ്റി ഞങ്ങള്‍ പഠിച്ചു. പാഠപുസ്തകത്തില്‍ രണ്ടു പേജില്‍ ഒതുങ്ങിയ ഗോത്ര വിഭാഗത്തെ ഞങ്ങള്‍ ഊതി വലുതാക്കി. എല്ലാ കുട്ടികളും ചേര്‍ന്നു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഒട്ടും സമയമില്ലെന്ന് മനസിലായി. എങ്കിലും ഞങ്ങള്‍ ഒട്ടും വേഗത കാണിച്ചില്ല. ഞങ്ങളെ മറ്റു പരിപാടികളില്‍ നിന്നും വേര്‍തിരിച്ചത് ഞങ്ങളുടെ അവതരണ ശൈലിയാണ്. മറ്റുള്ളവര്‍ ഒരു വിഷയം നേരിട്ട് അവതരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ മറ്റു രീതികളില്‍ ചെയ്തു. ആദ്യത്തേത് പ്രതിഭകളെ ആദരിക്കുന്ന ഒരു സദസ് ഒരുക്കിയായിരുന്നു. ഇത്തവണ ഞങ്ങള്‍ പരിപാടി ഒരു യാത്രാരൂപത്തിലാക്കി. അതും കുട്ടികള്‍ തന്നെയാണ് രൂപപ്പെടുത്തിയത്. ഞങ്ങള്‍ക്കു മുന്നിലുണ്ടായ മറ്റു പ്രശ്നങ്ങള്‍ വേദി ഒരുക്കലും ഗോത്രവിഭാഗക്കാരെ ഒരുക്കലുമായിരുന്നു. കാടിന്റെ പ്രതീതിയുണ്ടാക്കാന്‍ മരക്കമ്പുകള്‍ സംഘടിപ്പിക്കണം. ആണ്‍കുട്ടികള്‍ ആ പ്രവൃത്തി ഏറ്റെടുത്തു. ഗോത്രവിഭാഗക്കാര്‍ക്കാവശ്യമായ ഉപകരണങ്ങളും ആഭരണങ്ങളും ഒരുക്കല്‍ പെണ്‍കുട്ടികളും ഏറ്റെടുത്തു.

മികച്ച അവതരണം ഓരോ കുട്ടിയുടേയും മനസില്‍ ഉറച്ചു നിന്നു. കണ്ണടച്ചാലും തുറന്നാലും ഒരേ ചിന്ത. ഞങ്ങള്‍ ഒറ്റ കെട്ടായി ക്ലാസിലെ 29 കുട്ടികളും പ്രതിജ്ഞയെടുത്തു. അവതരണം ഗംഭീരമാക്കും. ശനിയാഴ്ച ഉച്ചവരെ ഞങ്ങള്‍ പരിശീലന ക്ലാസ് വെച്ചു. വായിലിട്ട് കൊറിക്കാന്‍ നാടിന്റെ രുചിയുള്ള കണ്ണിമാങ്ങയേയും ഒപ്പം കൂട്ടി..........................


വളരെ രസകരമായ ഒരു സംഭവം പറയാനുള്ളത് പ്രധാന കഥാപാത്രം ഗോത്രവര്‍ഗത്തില്‍പെട്ട ചേച്ചിയായിരുന്നു. അന്ന് അവള്‍ വന്നില്ല. ടീച്ചര്‍ വീട്ടില്‍ വിളിച്ചപ്പോള്‍ അവളെ തനിയെ വിടാന്‍ ഭയമാണെന്നും വീട്ടില്‍ മറ്റാരും ഇല്ലെന്നും പറഞ്ഞു. ഇതു കേള്‍ക്കേണ്ട താമസം ക്ലാസിലെ രണ്ട് ആണ്‍കുട്ടികള്‍ സൈക്കിളുമായി പോയി അവളെ വിളിച്ചുകൊണ്ടുവന്നു. അങ്ങനെ അവതരണത്തിന്റെ തലേദിവസമെത്തി. വൈകിട്ട് അഞ്ചുമണികഴിഞ്ഞും ഞങ്ങള്‍ പ്രാക്ടീസു ചെയ്തു. ശരിക്കും ജീവിതത്തില്‍ ആത്മാര്‍ത്ഥമായി ടീച്ചറും കുട്ടികളും ഒരുപോലെ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ആ അവതരണം. അന്നുവൈകിട്ട് യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഞങ്ങളുടെ ഓരോരുത്തരുടെയും ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു.അന്നുരാത്രി പതിനൊന്നിനുശേഷമാണ് കിടന്നത്. രാത്രി വാഴനാര് ചീന്തിയെടുത്ത് പിന്നിപ്പിന്നി അതില്‍ ശംഖുപിടിപ്പിച്ചും ഇലപിടിപ്പിച്ചും ധാരാളം ആഭരണങ്ങള്‍ ഉണ്ടാക്കി. മറ്റു കുട്ടികള്‍ മുളകുമാലയും ശംഖുമാലയുമൊക്കെ ഉണ്ടാക്കി. രാത്രിവരെ എന്റെ അനുജത്തിയും ഇരുന്നു.
പ്രഭാതം. കാത്തുകാത്തിരുന്ന പ്രഭാതം. ആഭരണങ്ങള്‍ കുറച്ചുകൂടി ഉണ്ടാക്കിയശേഷം ഗോത്രക്കാര്‍ക്ക് അണിയാന്‍ വെള്ളക്ക തപ്പി നടന്നു. പിന്നെ നാട്ടിലിറങ്ങി മണിപ്ലാന്റും കര്‍ട്ടന്‍ പ്ലാന്റുമൊക്കെ വലിച്ചുപറിച്ച് കിറ്റിലാക്കി. ശരിക്കും കാട്ടുജാതിക്കാരെപ്പോലെ തന്നെ. അന്നു രാവിലെ ഞങ്ങള്‍ ഒരു പേര് നിശ്ചയിച്ചുറപ്പിച്ചു. ഒരു മലനാടന്‍ യാത്ര. അന്ന് ക്ലാസുതന്നെ ഒരു കാടായിരുന്നു. ഓരോരുത്തരും ഓരോ മരക്കമ്പുമായി വന്നു. സ്കൂള്‍ബസുവരെ ഒരു കാടായിരുന്നെന്ന് കുട്ടികള്‍ പറഞ്ഞു. നാട്ടുകാരോട് വികൃതികള്‍ പറഞ്ഞത് ഇന്ന് ഉച്ചക്ക് ഞങ്ങളുടെ സ്കൂളില്‍ പുലിവന്നേക്കുമെന്നാണ്.......................... ത്രയ്ക്കുണ്ടായിരുന്നു ആവേശം. അതിനിടയില്‍ പെണ്‍കുട്ടികള്‍ മാലകോര്‍ക്കല്‍ പണിയില്‍ ഏര്‍പ്പെട്ടു. എരുക്കിന്റെ മനോഹരമായ പൂവിന്റെ മധ്യഭാഗത്തെ ചെറിയ മുട്ട് അടര്‍ത്തി നൂലില്‍ കോര്‍ത്തുണ്ടാക്കിയ ആ മാല കാട്ടുജാതിക്കാരെന്നല്ല ആരിട്ടാലും ചേലായിരുന്നു. രാവിലെ മുതല്‍ റിഹേഴ്സലായിരുന്നു. ഉച്ചക്കുമുന്‍പുതന്നെ ചോറുകഴിച്ച് തയ്യാറായി. പിന്നെ ഒരുക്കം. എല്ലാവരെയും കാവി മുണ്ടുടുപ്പിച്ച് കാട്ടാഭരണങ്ങള്‍ അണിയിച്ച് തലമുടിയും കെട്ടിയപ്പോള്‍ - ദാ അസ്സല്‍ ഗോത്രവര്‍ഗം. അത്യാവശ്യം കരിയും പ്രയോഗിച്ചുകാണും. ഒരുക്കത്തിന്റെ ചുമതലയെല്ലാം ടീച്ചര്‍ക്കായിരുന്നു. യാത്ര നടത്തുന്ന കുട്ടികള്‍, ഞങ്ങള്‍ അത്യാവശ്യം നന്നായിതന്നെ ഒരുങ്ങി. സന്തോഷത്തോടെ വേദിയില്‍ കയറി.
എല്ലാവരും ഏകാഗ്രമായി, ആത്മാര്‍ത്ഥതയോടെ കാത്തിരുന്ന സമയം അതാ മുന്നില്‍. അത് ഉപയോഗപ്പെടുത്തണം. ഞങ്ങള്‍ നിശ്ചയിച്ചുറപ്പിച്ചു. കൊണ്ടുവന്ന കാടും പടലും ഓരോരുത്തരുടെ കൈയില്‍ കൊടുത്ത് വള്ളിച്ചെടികള്‍ അവക്ക് മുകളില്‍ വാരിവിതറി, തൊപ്പിയുണ്ടാക്കി മിച്ചം വന്ന ഇലകള്‍ വേദിയില്‍ വിതറിയപ്പോള്‍ അതാ ഇരുണ്ട ഒരസ്സല്‍ കാടായി വേദി മാറി. സത്യത്തില്‍ വേദിയില്‍ നിന്ന് സ്വാഗതം പറയുമ്പോള്‍പ്പോലും അത് വേദിയാണെന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പരിപാടി ആരംഭിച്ചു. ടീച്ചറുടെ നിര്‍ദേശങ്ങള്‍ കൂട്ടുപിടിച്ച് ഓരോരുത്തരും ഒരടി തെന്നാതെ ഓരോ കാര്യങ്ങളും ചെയ്തു. അടുത്തത് ഗോത്രവര്‍ഗ നൃത്തം. കൂട്ടുകാര്‍ കാട്ടുജാതിക്കാര്‍ എന്നു വിളിച്ചു കളിയാക്കിയവര്‍ ഗോത്രവര്‍ഗക്കാരായി രംഗത്ത് വിന്യസിച്ചപ്പോള്‍ കളിയാക്കിയവര്‍പോലും ഒരുനിമിഷം...........................................................................

നന്ദി പറഞ്ഞ് പരിപാടി അവസാനിച്ചപ്പോള്‍ ഞങ്ങള്‍ ഓടി ടീച്ചറുടെ അടുത്തെത്തി. ടീച്ചറുടെ മുഖത്ത് നിര്‍വൃതിയുടെ പുഞ്ചിരി ഒരു സൂര്യനെപ്പോലെ തത്തിക്കളിക്കുന്നുണ്ടായിരുന്നു. ആ സൂര്യരശ്മികള്‍ ഞങ്ങളിലേക്കും പടര്‍ന്നു. ശരിക്കും അധ്വാനിച്ചതിനു ലഭിച്ച പ്രതിഫലം. ക്ലാസിലെ മുസ്ലിങ്ങള്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനി, ആണ്‍കുട്ടി, പെണ്‍കുട്ടി എന്നൊന്നും വേര്‍തിരിവില്ലാതെ പ്രവര്‍ത്തിച്ചു.  ആ വിജയം ആഘോഷിച്ചു. ഇനി മറ്റാരൊക്കെ എന്തൊക്കെ ചെയ്താലും ഞങ്ങള്‍ക്ക് പ്രശ്നമല്ല. ടീച്ചറുടെ അഭിപ്രായമാണ് ഞങ്ങള്‍ക്ക് വലുത്. മറ്റേത് മത്സരങ്ങളില്‍പ്പോയി വിജയിച്ചാലും നേടാത്ത ഒരു പ്രത്യേകതരം സംതൃപ്തി ഞാന്‍ അന്ന് നേടി. ഒരുപക്ഷേ അത് കൂട്ടുകാരുമൊത്ത് ചെയ്തതിനാലാവാം. ആ ദിവസം ആലോചിക്കുമ്പോള്‍ മനസു നിറയെ ഒരാശയാണ്. അടുത്ത വര്‍ഷംകൂടി ഇതേ ക്ലാസും ഇതേ ടീച്ചറും ഉണ്ടായിരുന്നെങ്കില്‍. പരിപാടി കഴിഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങുന്നതിനുമുമ്പ് എച്ച് എം ധാരാളം ഫോട്ടോയെടുപ്പിച്ചു. തിരിച്ച് ക്ലാസിലേക്ക് പോകുമ്പോള്‍ അഭിനന്ദനം പറയാന്‍ ധാരാളം കുട്ടികള്‍ വന്നു. അതിനെയെല്ലാം പുഞ്ചിരിയോടെ എതിരേറ്റപ്പോഴും മനസില്‍ ഒരാശ. ഇത്തരം നിമിഷങ്ങള്‍ ജീവിതത്തില്‍ ഇനിയും ഉണ്ടാകണേ. സത്യത്തില്‍ ഇതെഴുതുമ്പോള്‍ എന്തൊക്കെയോ വികാരങ്ങള്‍ മനസില്‍ പൂക്കുന്നു. സംതൃപ്തിയും സന്തോഷവും ചേര്‍ന്ന എന്തോ ഒന്ന്. അത് എനിക്കു മാത്രമല്ല അനുഭവപ്പെടുന്നത്. ഉറപ്പ്. ക്ലാസിലെ ഓരോ കുട്ടിയുടേയും ഹൃദയത്തില്‍ അത് അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.
എന്തുകൊണ്ടും ഈ പരിപാടി ടീച്ചര്‍മാര്‍ക്കും കുട്ടികള്‍ക്കും ധാരാളം നേട്ടങ്ങളും മാറ്റങ്ങളും സമ്മാനിക്കുകയുണ്ടായി. ക്ലാസില്‍ പലതായി ചിതറി, പരസ്പരം കീരിയെയും പാമ്പിനെയും പോലെ ഇരുന്നവര്‍പോലും ഒത്തുചേര്‍ന്ന് ക്ലാസില്‍ ഐക്യം സൃഷ്ടിച്ചു. അത്യാവശ്യ സാഹചര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള ഒരു മനോഭാവം ആ ഐക്യം ഓരോ കുട്ടിക്കും നല്‍കി. ഒരു വിഷയത്തെപ്പറ്റി ധാരാളം ആലോചിക്കാനും സാധ്യതകള്‍ പരിശോധിക്കാനും അത് വഴിയൊരുക്കി. ക്ലാസില്‍ കുഴപ്പമുണ്ടാക്കുന്നു എന്നതിന്റെ പേരില്‍ മറ്റു ടീച്ചര്‍മാര്‍ വഴക്കു പറഞ്ഞിരുന്നവര്‍പോലും മാറിപ്പോയി. ശരിക്കും ആ ഒരു മാസത്തിലാണ് ഞങ്ങള്‍ ആ ക്ലാസ് കുടുംബബന്ധം അനുഭവിച്ചത്. ഇതിനെല്ലാം ടീച്ചറുടെ പൂര്‍ണ പിന്തുണ ലഭിച്ചു.
ഓരോ കുട്ടിയുടെയും വ്യക്തിത്വത്തെ ആ പരിപാടി മാറ്റി. ബഹളംവെച്ചു നടന്നവര്‍പോലും പരിപാടി വിജയിക്കാന്‍ കഷ്ടപ്പെട്ടു. ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. കുട്ടികളില്‍ നിന്ന് വേദിയില്‍ കയറാനുള്ള ഭയം മാറിക്കൊണ്ടിരുന്നു. പരിപാടിയെപ്പറ്റി ആലോചിക്കുമ്പോള്‍ ടീച്ചറിന് ഓരോ കുട്ടിക്കും വിഷയത്തിലുള്ള നിലവാരം മനസിലാക്കാന്‍ സാധിക്കും. പാഠ്യവിഷയങ്ങളെപ്പറ്റിയുള്ള തുടര്‍പരീക്ഷണങ്ങളാണ് ഈ പരിപാടി. ഒരു ക്ലാസ് നടത്തുന്ന കണ്ടെത്തല്‍ എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ അറിയുന്നു. പഠനത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര്യത്തിലായാലും ഈ പരിപാടി സമ്മാനിച്ചത് ചെറിയ മാറ്റമല്ല. ഇനി സ്കൂളടച്ച് മധ്യവേനലവധി കഴിയാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.
വേദിയില്‍ കയറാന്‍...
ധാരാളം പുതുമകള്‍ സൃഷ്ടിക്കാന്‍....

 അനുപമ മോഹന്‍
ആറാം ക്ലാസ്  

No comments: