ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, December 21, 2013

നിഖിലയും നിരന്തര വിലയിരുത്തലും


നിഖിലയുടെ മലയാളത്തിലുളള നിലവാരം വിലയിരുത്തുന്നതിനായി ഞങ്ങള്‍ നാലു ടീമിനെ ചുമതലപ്പെടുത്തി. അവരുടെ വിലയിരുത്തല്‍ കുറിപ്പുകളാണ് ചുവടെ. നിരന്തരവിലയിരുത്തലും ഫീഡ് ബാക്കും സംബന്ധിച്ച് വ്യക്തത തേടുന്നതിന്റെ ഭാഗമായാണ് ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പ്രവര്‍ത്തനം നടത്തിയതെങ്കിലും ഇന്നും പ്രസക്തം.
ഒന്നാം സംഘത്തിന്റെ വിലയിരുത്തല്‍
അവരുടെ വിലയിരുത്തല്‍ മറ്റുളളവര്‍ വിമര്‍ശനാത്മകമായി പരിശോധിച്ചു. ആ ഗ്രൂപ്പ് നിഖിലയെ വിലയിരുത്തിയതിങ്ങനെ
  • വിവിധഭാഷാരൂപങ്ങളെക്കുറിച്ച് ധാരണ
  • ആകര്‍ഷകമായ ഭാഷയുണ്ട്
  • നൈസര്‍‌ഗികമായി ഭാഷ ഉപയോഗിക്കുന്നു
  • പരിസ്ഥിതി വര്‍ണന നല്ല രീതിയില്‍ നടത്താന്‍ കഴിവുണ്ട്
  • ആശയവും വികാരവും ബന്ധിപ്പിച്ച് എഴുതാന്‍ കഴിയുന്നുണ്ട്
  • വായനാശീലം കൂടുതലുളള കുട്ടി
ഈ വിലയിരുത്തല്‍ മൂന്നാമതൊരാള്‍ക്ക് നല്‍കുന്ന സൂചനയെന്താണ്? സ്വയം വിശദീകരണക്ഷമമാണോ?നിഖിലയുടെ യഥാര്‍ഥ കഴിവുകളെ പ്രതിഫലിക്കുന്നുണ്ടോ? നല്ല ഒരു നോവല്‍ വായിച്ചാല്‍ കൊളളാം,തരക്കേടില്ല,ഉഗ്രന്‍ എന്നൊക്കെ പറഞ്ഞാല്‍ അത് മികവിന്റെ എല്ലാ അര്‍ഥതലങ്ങളും നല്‍കമോ?
ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിശുക്കുകാട്ടാതെ വിലയിരുത്താന്‍ ആവശ്യപ്പെട്ടു.
രണ്ടാം ഗ്രൂപ്പിന്റെ വിലയിരുത്തല്‍
വിലയിരുത്തലിന്റെ വിലയിരുത്തലിനെ തുടര്‍ന്ന് രണ്ടാം ഗ്രൂപ്പ് അവരുടെ വിലയിരുത്തല്‍ മെച്ചപ്പെടുത്തി അവതരിപ്പിച്ചു
കാവ്യാത്മകമായി ഭാഷ പ്രയോഗിക്കാന്‍ കഴിവുളള കുട്ടിയാണ്.യാത്രാനുഭവത്തില്‍ ആത്മാംശം തുടിക്കുന്ന വരികള്‍ കുട്ടിക്ക് പ്രയോഗിക്കാനായി .ഗ്രാമീണതയോടും അതിന്റെ സൗന്ദര്യത്തോടും കുട്ടിക്ക് അളവറ്റ ഹൃദയബന്ധമുണ്ടെന്ന് വരികളേ്‍ക്കിടയിലൂടെ വായിക്കാം.പട്ടണത്തിന്റെ കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ നിന്നും കല്ലും മുളളും നിറഞ്ഞ പഞ്ചായത്തു റോഡുകള്‍ താണ്ടി ചാലിയാര്‍ പുഴയുടെ തീരത്തെത്തിയാലുളള മനസ്സുഖത്തെക്കുറിച്ച് നിഖില വിവരിക്കുന്നത് ഈ വൈകാരികതലം ഉളളതുകൊണ്ടാണ്.ശൈലീപരമായ മികവ് നിലനിറുത്താന്‍ സാധിക്കുന്നുണ്ട്.സുഗതകുമാരിക്കവിതയെക്കുറിച്ചുളള ആസ്വാദനം വാങ്മയ ചിത്രങ്ങള്‍ പകര്‍ന്നു നല്‍കുവാനുളള കുട്ടിയുടെ കഴിവ് വ്യക്തമാക്കുന്നു.ഭാഷ ഒഴുക്കോടെ പ്രയോഗിക്കാനാകും എന്നത് ശ്രദ്ധേയമാണ്.ഉചിതമായ പദങ്ങള്‍ തെരഞ്ഞെടുത്ത് പ്രയോഗിക്കാനാകുന്നുണ്ട്.ആസ്വാദനക്കുറിപ്പില്‍ ഈ മികവ് പ്രകടമാണ്.വരികള്‍ക്ക് വൈകാരികാംശം തുടിക്കുന്നത് യാത്രാനുഭവത്തിലും ആത്മകഥയിലും ദൃശ്യമാണ്.
വ്യവഹാരരൂപങ്ങള്‍ തമ്മിലുളള അതിര്‍വരമ്പുകള്‍ ചിലപ്പോള്‍ നിഖില ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.ആത്മകഥയില്‍ യാത്രാനുഭവങ്ങളുടെ പ്രാമുഖ്യം കൂടി വരുന്നത് രചനയെ ബാധിച്ചിട്ടുണ്ട്. ആത്മകഥ,യാത്രാവിവരണം എന്നീ വ്യവഹാരരൂപങ്ങളുടെ വേര്‍തിരിവ് നിഖില ഇനിയും പരിചയപ്പെടണം
(ഏതാണ് നല്ല വിലയിരുത്തല്‍?നിഖിലയ്ക് മെച്ചപ്പെടാന്‍ കൂടി സഹായകം.അഭിമാനിക്കാന്‍ പാകത്തിലുളളത്? രണ്ടാമത്തേത് പരിചയപ്പെടും വരെ ആദ്യത്തേതിനു കുഴപ്പമില്ല എന്നായിരുന്നല്ലോ നമ്മുടെ ചിന്ത)
ഗ്രൂപ്പ് മൂന്ന്
  • ഏതു സന്ദര്‍ഭത്തിലും ഏതു വ്യവഹാരരൂപത്തിലൂടെയും ഏറ്റവും അനുയോജ്യമായി ഭാഷ പ്രയോഗിക്കുവാനുളള കഴിവ് നിഖിലയ്കുണ്ട്.ഭാഷാപ്രയോഗത്തിന്റെ ഔന്നിത്യം ഒരാളുടെ ആത്മാവിഷ്കാരത്തിലാണ്.അത് ആവോളം പ്രകടമാകുന്ന നിരവധി രംഗങ്ങള്‍ ഈ രചനകളിലുണ്ട്.
  • ആലങ്കാരികമായ ഭാഷാപ്രയോഗങ്ങള്‍ രചനകളിലുടനീളം കാണാന്‍ കഴിയും.
    • സിന്ദൂരതിലകം ചാര്‍ത്തിയ പുഴ
    • ഓണപ്പൂവും കാട്ടുതെച്ചിയും ഞങ്ങളെ വരവേല്‍ക്കാന്‍ പൂത്താലവുമായി നില്‍ക്കുകയായിരുന്നു.
  • വരികള്‍ക്കിടയില്‍ വായിക്കുക,അപഗ്രഥിക്കുക തുടങ്ങിയ തുടങ്ങിയ ശേഷികള്‍ കുട്ടിക്കുണ്ട്.നിഖിലയെ എ, ബി തുടങ്ങിയ ഇംഗ്ളീഷ് അക്ഷരങ്ങള്‍ കൊണ്ടു വിലയിരുത്തുക അസാധ്യം
നാലാം ഗ്രൂപ്പ്
ക്ലാസധ്യാപകനുമായി ചര്‍ച്ച ചെയ്ത ശേഷം കുട്ടിയെക്കുറിച്ച് നാലാം ഗ്രൂപ്പ് പറയുന്നു
  • ഭാഷാപഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നു. ഭാഷാ ക്ലാസുകളില്‍ വളരെ സജീവം.വിമര്‍ശനാത്മകമായി കാര്യങ്ങള്‍ വിശകലനം ചെയ്യും.വസ്തുതകള്‍ അവതരിപ്പിക്കുന്നതിലെ മിതത്വം, ശൈലി ഇവ മികച്ചതാണ്.സെമിനാറുകളില്‍ മോഡറേറ്ററുടെ റോളില്‍ അവള്‍ തിളങ്ങും.
  • ശക്തവും ആകര്‍ഷകവുമായ ഭാഷയില്‍ ആസ്വാദനക്കുറിപ്പുകള്‍ തയ്യാറാക്കും.ആശയം,വാങ്മയചിത്രം,കവിയുടെ ഭാഷ തുടങ്ങിയവയൊക്കെ ആകര്‍ഷകമായ ഭാഷയില്‍ അവതരിപ്പിക്കും. സുഗതകുമാരിയുടെ കവിതകളില്‍ കാണുന്ന കൃഷ്ണഭക്തി,അനുരാഗം,വിരഹിയായ രാധയുടെഭാവം എന്നിവ കൂടി പരിഗണിച്ചാല്‍ ആസ്വാദ‌നക്കുറിപ്പിനു മികവ് കൂടുമായിരുന്നു.( നിഖിലയുടെ നോട്ട് ബുക്ക് പേജ് 5,6,7)
  • യാത്രാനുഭവം മികച്ചതു തന്നെ.ഉപയോഗിച്ച ഭാഷ അതിശയിപ്പിക്കുന്നു. ഭാഷയുടെ ഒഴുക്ക്,ശൈലി,കാഴ്ചയിലെ സൂക്ഷ്മത ഇവയൊക്കെ വളരെ നന്നായിരിക്കുന്നു (പേജ് 50.51)
  • ആത്മകഥ,ഓര്‍മക്കുറിപ്പുകള്‍ ഇവയിലെ ആത്മാംശമുളള ഭാഷ ഏറ്റവും മികച്ചതു തന്നെ ( പേജ് 40)
(തെളിവുകള്‍ സഹിതമുളള നാലാം വിലിയിരുത്തല്‍ എങ്ങനെ? കൂടുതല്‍ ആധികാരികത ഉണ്ടോ?) മുകളില്‍ നല്‍കിയ ഗുണാത്മകക്കുറിപ്പുകളല്ലേ ശരിക്കും നിഖിലയുടെ കഴിവുകളെ പ്രതിഫലിക്കുന്നത്. ഓരോ കുട്ടിയും വ്യത്യസ്തമാണ്. എങ്കില്‍ അതു മാനിക്കുന്നതാകണം വിലയിരുത്തല്‍.
  • ഇത്തരം വിലയിരുത്തല്‍ കുറിപ്പുകള്‍ കുട്ടികള്‍ അന്യോന്യം കൈമാറി വായിക്കും.
  • അത് ഓരോരുത്തര്‍ക്കും തിരിച്ചറിവുകള്‍ നല്‍കും.
  • കുടുതല്‍ മികവിനായുളള ദാഹമുണ്ടാകും.
  • വീട്ടിലുളളവര്‍ക്കും നാട്ടുകാര്‍ക്കും ഭാഷാപഠനത്തെക്കുറിച്ചും കുട്ടിയുടെ ഭാഷാ നിലവാരത്തെക്കുറിച്ചും മതിപ്പുണ്ടാകും.
  • അധ്യാപകനാകട്ടെ എവിടെയും അഭിമാനത്തോടെ പങ്കിടാവുന്ന വിലയിരുത്തലിന്റെ അനുഭവങ്ങളും. നിരന്തരവിലയിരുത്തലിന്റെ ആസ്വാദ്യത അനുഭവിക്കാന്‍ അധ്യാപകര്‍ തയ്യാറാകുമോ?
  • ഒരു ക്ലാസിലെ പത്തു കുട്ടികളുടെ വിലയിരുത്തല്‍ കുറിപ്പുകള്‍ ഒരു മാസം തയ്യാറാക്കാനാകില്ലോ? നാലു മാസം കൊണ്ട് മുഴുവന്‍ കുട്ടികളുടേയും. ഒരു കുട്ടിയെപ്പോലും നന്നായി വിലയിരുത്താന്‍ ശ്രമിക്കാതിരുന്ന താങ്കള്‍ക്ക് കുറ്റബോധം തോന്നുന്നില്ലേ? എല്ലാ വിദ്യാഭ്യാസഭവകുപ്പ് പറയണമെന്നു വകുപ്പുണ്ടോ? താങ്കള്‍ക്കു സ്വന്തമായ അന്വേഷണം ആകാമായിരുന്നു.
അനുബന്ധം (നിഖിലയുടെ രചനകളില്‍ നിന്നും ചില ഭാഗങ്ങള്‍)
  1. ഞാന്‍ നിഖില. മഞ്ചേരി ഗവണ്മെന്റ് ഗേള്‍സ് സ്കൂളിലെ പത്താം തരം വിദ്യാര്‍ഥിനി. എന്റെ ജീവിതത്തില്‍ കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ എനിക്ക് അവിസ്മരണീയമായ പല അനുഭവങ്ങളും പ്രദാനം ചെയ്തു.എനിക്കു പ്രയപ്പെട്ടതു പലതും നഷ്ടപ്പെടുത്തി. നഷ്ടപ്പെട്ടതിനേക്കാല്‍ ഞാന്‍ എന്നും ഓര്‍മിക്കാനാഗ്രഹിക്കുന്നത് സുഖകരമായ അനുഭൂതികളാണ്.
    കഴിഞ്ഞ വേനലവധിയുടെ മാറ്റു കൂട്ടുന്നതിനായി ഞങ്ങള്‍ മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് ഒരു വിനോദയാത്ര നടത്തി. തീവണ്ടിയിലായിരുന്നു യാത്ര.നീണ്ടുകിടക്കുന്ന കറുത്ത നാടകള്‍ക്കിടയിലൂടെ ഉത്തരേന്ത്യന്‍ ഗ്രാമീമജീവിതത്തിന്റെ വസന്തത്തെ ആവോളം നുകര്‍ന്നുകൊണ്ടു നടത്തിയ യാത്ര ഇന്നും എന്റെ മനതാരില്‍ മായാതെ കുടികൊളളുന്നു.കണ്ണെത്താ ദുരത്തോളം ചോളവും ഗോതമ്പും വിളഞ്ഞുകിടക്കുന്ന പാടങ്ങള്‍.പച്ചപ്പളുങ്കുമാലകള്‍ തൂങ്ങിക്കിടക്കും മുന്തിരിത്തോപ്പുകള്‍. അവയെല്ലാം കണ്ണിനു കുളിര്‍മയേകുന്നവയാണ്......
  2. എന്റെ അച്ഛന്റെ ജന്മഭൂമിയിലേക്കുളളയാത്ര എനിക്കെന്നും പ്രിയങ്കരമാണ്. മലപ്പുറം ജില്ലിയില്‍ എടവണ്ണയിലെ ചാലിയാര്‍പ്പുഴക്കരയുളള ഒരു ചെറുഗ്രാമത്തിലാണ് അച്ഛന്റെ വീട്.കൊളപ്പാട് എന്നാണ് ആ ഗ്രാമത്തിന്റെ പേര്.........................................................................................
    ചാലിയാര്‍പ്പുഴയുടെ തീരത്തെത്തിയാല്‍ മനസിന് വല്ലാത്തൊരു സുഖമാണ്. എന്റെയും അനുജന്റെയും പൂഹോയ് എന്നുളള വിളികേട്ടാല്‍ വേലായുധേട്ടന്‍ തോണിതുഴഞ്ഞ് ഞങ്ങളുടെ അടുത്തെത്തും.അച്ഛന്റെ ഉര്ര സുഹൃത്താണ് വേലായുധേട്ടന്‍.തോണിയില്‍ കയറിയരുന്നാല്‍ അച്ഛനും വേലായുധേട്ടനും സംഭാഷണത്തില്‍ മുഴുകും. ബസ്ലിലേയും കാറിലേയും ചീറിപ്പാഞ്ഞുളള യാത്രയേക്കാള്‍ എനിക്കഷ്ടമാണ് ഈ തോണിയാത്ര.തോണിയുടെ വളരെ പതുക്കെയുളള ചലനം അതീവഹൃദ്യമാണ്........................തോണി അക്കരെയെത്തി. പുഴയിലേക്കു ഞാന്‍ കാലെടുത്തുവെച്ചു. ചെറുമീനുകള്‍ എന്റെ കാലടികളില്‍ വന്നിക്കിളി കൂട്ടി. അവരുടെ സാന്നിദ്ധ്യം അവര്‍ അറിയിച്ചതാകാം.
    മണല്‍വിരിപ്പിലെ കല്‍‌ക്കണ്ടം പോലുളള വെളളാരം കല്ലുകള്‍ പെറുക്കിയെടുത്തുകൊണ്ട് ഞാന്‍ പതുക്കെ നടന്നു തുടങ്ങി.ഇടവഴിയിലെത്തിയപ്പോള്‍ തുമ്പയും ഓണപ്പൂവും കാട്ടുതെച്ചിയും ഞങ്ങളെ വരവേല്‍ക്കാനായി പൂത്താലവുമായി നില്‍ക്കുകയായിരുന്നു.......................
    ഞങ്ങള്‍ കടവിലെത്തി. ഞാന്‍ ചുറ്റും നോക്കി. വല്ലാത്തൊരു മൂകത.ഒരു മന്ദമാരുതന്‍ പോലും തഴുകുന്നില്ല.വൃക്ഷലതാദികളെല്ലാം നിശ്ചലമായിരിക്കുന്നു.ഞങ്ങളെ പിരിയുന്നതിലുളള ദുഖമായിരിക്കും. പിന്നീടുളള തോണീയാത്ര എനിക്കു രസകരമായി തോന്നിയില്ല.
…........................................................................................................................
ഈ കുറിപ്പ് തയ്യാറാക്കാന്‍ നിഖിലയുടെ ബുക്കുകളുമായി ശില്പശാലയിലെത്തിയ കെ. വി. മോഹനന്‍മാഷോട് കടപ്പാട് . അടുത്ത ലക്കത്തില്‍ മോഹനന്മാഷുടെ അധ്യാപനാനുഭവങ്ങള്‍..
..........................................................................
മലപ്പുറം വിദ്യാഭ്യാസജില്ലയില്‍ 2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലയാളം IIന് ഏറ്റവും കൂടുതല്‍ A+ മഞ്ചേരി ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍. മലപ്പുറം ഡി..ഒ ശ്രീ സഫറുള്ള സാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക അവാര്‍ഡിന് മഞ്ചേരി ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.
..............................................................................

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...


ഇത്തരം വിലയിരുത്തല്‍ കുറിപ്പുകള്‍ കുട്ടികള്‍ അന്യോന്യം കൈമാറി വായിക്കും.
അത് ഓരോരുത്തര്‍ക്കും തിരിച്ചറിവുകള്‍ നല്‍കും.
കുടുതല്‍ മികവിനായുളള ദാഹമുണ്ടാകും.
വീട്ടിലുളളവര്‍ക്കും നാട്ടുകാര്‍ക്കും ഭാഷാപഠനത്തെക്കുറിച്ചും കുട്ടിയുടെ ഭാഷാ നിലവാരത്തെക്കുറിച്ചും മതിപ്പുണ്ടാകും.
അധ്യാപകനാകട്ടെ എവിടെയും അഭിമാനത്തോടെ പങ്കിടാവുന്ന വിലയിരുത്തലിന്റെ അനുഭവങ്ങളും. നിരന്തരവിലയിരുത്തലിന്റെ ആസ്വാദ്യത അനുഭവിക്കാന്‍ അധ്യാപകര്‍ തയ്യാറാകുമോ?
ഒരു ക്ലാസിലെ പത്തു കുട്ടികളുടെ വിലയിരുത്തല്‍ കുറിപ്പുകള്‍ ഒരു മാസം തയ്യാറാക്കാനാകില്ലോ? നാലു മാസം കൊണ്ട് മുഴുവന്‍ കുട്ടികളുടേയും. ഒരു കുട്ടിയെപ്പോലും നന്നായി വിലയിരുത്താന്‍ ശ്രമിക്കാതിരുന്ന താങ്കള്‍ക്ക് കുറ്റബോധം തോന്നുന്നില്ലേ? എല്ലാ വിദ്യാഭ്യാസഭവകുപ്പ് പറയണമെന്നു വകുപ്പുണ്ടോ? താങ്കള്‍ക്കു സ്വന്തമായ അന്വേഷണം ആകാമായിരുന്നു.